Saturday, September 14, 2019

അരിമണിചരിതം

വേവാകാതെ പോയ
അരിമണികളിലൊന്ന്
അടുക്കളച്ചാലീലൂടൊഴുകി,
തെങ്ങിൻ തടങ്ങളിൽ
മാനംനോക്കി കിടന്നു.

നിലാചന്ദ്രനെയും
ഇരുട്ടിലെ നക്ഷത്രങ്ങളെയും
ഉച്ചിയിലുദിക്കുന്ന സൂര്യനേയും
പകൽ വെളിച്ചത്തിൽ
തെളിച്ചു കണ്ടു.

ഇടയ്ക്കെപ്പഴോ,
ഉമിയായിപ്പോയ
പുറന്തോടുകളേയോർത്തു
രണ്ടിറ്റു-
കണ്ണീരുപൊഴിച്ചു.

ഇരുണ്ട
നിലവറകളിലെ
മടുപ്പിക്കുന്ന
നിശബ്ദതകളെ,
മനസ്സറിഞ്ഞുവെറുത്തു.

ഇരതേടിവന്ന
ഒരു കോഴിക്കഴുത്തിന്
തലനീട്ടിക്കൊടുത്ത്,
സ്വയം
അവസാനിപ്പിക്കുകയും ചെയ്തു.

Thursday, August 1, 2019

അപരിചിതമായ
ഒരു പാട്ടാരോ
മൂളുകയും,
കാടു മുഴുവനും
നിശബ്ദമാവുകയും ചെയ്ത
കറുത്ത -
രാത്രികളിലൊന്നിൽ
പൊട്ടിവിരിഞ്ഞ
നക്ഷത്ര കൂട്ടങ്ങളാണ്;
കുന്നിൻ ചെരുവുകളിലെ
പാലച്ചുവടുകളിലേക്ക്
വഴികാട്ടിയത്...

നട്ടുച്ചയ്ക്കാണ് -
നരച്ച പാലച്ചോടുകളിൽ
ഒറ്റയ്ക്കു
നടക്കാനിറങ്ങിയത്,
തലയ്ക്കുമീതെ
കത്തിനിന്ന
തീ വെയിലിലും
നിലാവരിച്ചി-
റങ്ങുന്നുണ്ടായിരുന്നു...

അരുവികളിൽ
തത്തിക്കളിച്ചിരുന്ന
കുളക്കോഴികുഞ്ഞുങ്ങളും,
ആൽത്തലപ്പിലൂഞ്ഞാലാടിയിരുന്ന
അണ്ണാറക്കണ്ണന്മാരും
ഒരുമിച്ചു പാഞ്ഞപ്പോഴാണ്;
കാറ്റായി വന്ന്
കഥ പറഞ്ഞതത്രയും
കരിമ്പനച്ചോടുകളിൽ
ചവച്ചു തുപ്പിയത്...

Friday, April 5, 2019

നിലാത്തണുപ്പു്
കുന്നിറങ്ങുമ്പോൾ
ഇരുട്ടുരുട്ടിക്കയറ്റിയ
വെളിച്ചങ്ങളോരോന്നും
ആഴങ്ങളിലേക്ക്
എറിഞ്ഞിടുകയാണ്
പ്രാന്ത്

ദ്രവിച്ച
നങ്കൂരത്തിനുചുറ്റും
പ്രാന്തെടുത്തു
പറക്കുന്നുണ്ടായിരുന്ന
ഉപ്പുകാറ്റ് കൊള്ളുകയാണ്
വെയില്

ഉച്ചവെയിലിൽ വെന്ത
മണൽപ്പരപ്പുകളിൽ
വീശുന്നുണ്ടായിരുന്ന
പാതിചത്ത കാറ്റിൽ
ആടിയുലയുന്നുണ്ട്
ഒരു വഞ്ചി

ഓളപ്പരപ്പിൽ
വലവീശിപ്പിടിച്ച
ഏകാന്തയുടെ,
വിപണിമൂല്യമന്വേഷിക്കുകയാണ്
മുക്കുവൻ...

Wednesday, April 3, 2019

'യുദ്ധം'



നിരതെറ്റിയൊഴുകിയെത്തിയ
ഒരു പുതിയ പല്ലാണ്,
അവരുടെ
'സാമ്പത്തികശാസ്ത്രം'
നിമിഷാർദ്ധം കൊണ്ടു്
പൊളിച്ചെഴുതിയത്.
ഇക്കണ്ട കാലം
പഠിക്കാതിരുന്ന
പുത്തൻ തത്വങ്ങൾ
ഉരുക്കുമുഷ്ട്ടികളായി
അവതരിച്ചത്...
മുറുക്കനെ വലിച്ചുകെട്ടിയ
ലോഹത്തുണ്ട്
രസങ്ങളെല്ലാമൂറ്റിക്കുടിച്ചത്.

വിള്ളലുവീണ മോണ
തേഞ്ഞൊരണപ്പല്ല്,
മുക്കാലും പൊള്ളയായ
കോമ്പല്ലുകൾ,
മുള്ളുവേലിക്കിപ്പുറം
യുദ്ധത്തിന് കച്ചമുറുക്കി
പോരാളികൾ
പിന്നെയും നിരന്നുകൊണ്ടിരുന്നു.

കാശേറെ മുടക്കി
അടച്ചുകളഞ്ഞ,
പോടുകളോരോന്നും തുറന്
കറുത്തലോഹമിളിച്ചു കാട്ടി.
കാതങ്ങൾക്കപ്പുറം
കടിച്ചു പൊട്ടിച്ച
പുളിങ്കുരുവും
ഒരുമിച്ചു കടിച്ചകരിമ്പും
അരുചികൾ പടരുന്നതും
നോക്കി നിന്നു.

Tuesday, March 26, 2019

A Wounded Witch



She was sleeping
When they caught her,
They bound her legs
And screamed...

She was very particular about sounds,
So the Scream;
It annoyed her most.
She burnt two of them
Hanged four,
Fried the rest with
Elephant fat

It was Sunday
Her happy day
She would have
pardoned them
If they had chosen a 'Friday'...

Saturday, March 23, 2019

മരണമൊഴിവാക്കുവാനാണ്
കിട്ടാവുന്ന മരുന്നുകളത്രയും
കരണ്ടു തിന്നത്;
വാക്കളന്നു മുറിച്ച്
ചിരിയൊതുക്കിയന്ന് കരഞ്ഞതും
സ്വാർത്ഥതയൊളിപ്പിക്കാനായിരുന്നു;
കയ്പുകുടിച്ചിളിച്ചു കാണിച്ച
വെറുപ്പകളോരോന്നും പൊന്തിവന്നു
തലപെരുത്തപ്പോഴെല്ലാം ചിരിച്ചു,
അഭിയിച്ചു മടുത്തപ്പോഴെല്ലാമുറങ്ങി!

മരണമൊഴിവാകുവാനാണ്
മഹാ മാന്ത്രികനെത്തേടി
ലോകംമുഴുക്കെയലഞ്ഞത്;
ഉള്ളിൽച്ചിരിച്ചു കണ്ടുപോന്ന
കരച്ചിലുകളോരോന്നും
ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു;
ഭിക്ഷാപാത്രങ്ങളിലേക്കു പ്രാകിയും
ഭയഭക്തിയോടെ ഭണ്ഡാരങ്ങളിലും
നിക്ഷേപിച്ചതത്രയും പുണ്യമായിരുന്നുവല്ലോ...

മരണമൊഴിവാക്കുവാൻ തന്നെയാണ്
കരളിന്റെ പാതിയറുത്തെടുത്തത്,
കരിച്ചുകളഞ്ഞ തൊലികളത്രയും -
പ്രിയപ്പെട്ടതുകളുമായിരുന്നു...
പെറുക്കിവച്ച കക്കയും ചിപ്പിയും
കടലുകൊണ്ടുപോകുന്നതപ്പഴും
നിസംഗനായി നോക്കിനിൽക്കുകയായിരുന്നു
ഉള്ളിന്റെയുള്ളിലെ കുട്ടി.

Thursday, March 21, 2019

പിടിവിട്ടുപോയ
ഇന്നലെകളുടെ
മുറുമുറുപ്പിലും
പറുദീസ നഷ്ട്ടപ്പെട്ട
'മാലാഖ'യ്ക്കും
പോകാനിടങ്ങളുണ്ടായിരുന്നു,
കൂട്ടിനിരുട്ടുണ്ടായിരുന്നു

വെളിച്ചത്തിന്റെ മടുപ്പിക്കുന്ന
തെളിച്ചം കവർന്ന
ഉറക്കച്ചടവും;
ക്രോധത്തിന്റെ
അടരുകൾ
പൊഴിഞ്ഞിളകുന്ന
തീ പിടിച്ച
തലച്ചോറും

തലയ്ക്കുമീതെ
ഉരുണ്ടുകൂടുന്ന
തീമേഘങ്ങളെ
കരിച്ചുണക്കാൻ;
അവനു
കണ്ണീരുവേണമായിരുന്നു

Sunday, March 10, 2019

തിരികെ...

ചുണ്ടിൽത്തട്ടി
തിരിച്ചുപോകുന്ന
ഉപ്പു കാറ്റിന്റെ മണം,
തിരകളുമ്മവച്ചു പോയ
തീരത്ത്;
ഓർമ്മകൾ കൂട്ടിവെച്ച
മണൽക്കൊട്ടാരം,
ആരോ കൊറിച്ചുപോയ
കടലത്തൊണ്ടുകൾ,
ഉപേക്ഷിപ്പെട്ട
പിഞ്ഞാണങ്ങൾ,
കടലും കാത്തുകിടക്കുന്ന
വഞ്ചി,
തുഴഞ്ഞു പോകുന്ന
കാറ്റ്,
ഇളിച്ചു കാട്ടി
തിരിച്ചുപോകുന്ന
തിരയ്ക്കൊപ്പം,
പിരിഞ്ഞു
പോകുകയാണ്
ഓരോ
പകലുകളും...

Friday, March 8, 2019

മന്ത്രം
* * * *

ഇരുട്ടിന്റെ ഓവുചാലിലേക്ക്
ആരോ തുറന്നുവിട്ട
വെള്ളമിരച്ചു കയറി,
അതിരാവിലേ
ഉണർന്നെണീറ്റ
കാപ്പിക്കപ്പ് നിറഞ്ഞിരുന്നു.
നിലാവ് വാർത്തു
വെച്ചതാകണം
നക്ഷത്രച്ചോറു വെന്തുകയറി,
കിച്ചണിന്റെ മൂലയിൽ
കിച്ചടിപ്പാത്രം കണ്ണിറുക്കി.
എന്നത്തേയും പോലെ
ഉപ്പുമാങ്ങാ ഭരണിയും
നിറഞ്ഞിരുന്നു,
മൊരിഞ്ഞ ദോശയ്ക്ക്
കൂട്ടുപോകാൻ,
വിസിലടിച്ചു കൂട്ടുന്നുണ്ടായിരുന്നു
ഒരു 'കുക്കറ്'...






Tuesday, March 5, 2019

തീവണ്ടി

തീവണ്ടി
* * * * * *

ആശയുടെ
കൽക്കരികൾ
കത്തിത്തീർന്നിട്ടും,
കുതിച്ചു പായുകയാണ്
ഓർമ്മകളു തീവണ്ടി.
തുരുമ്പിച്ച
ബോഗികളിൽ-
ത്തട്ടുന്ന
മഴത്തുള്ളികളെ
പുന്നരിച്ചും,
ജനവാതിലുകൾ
തുറന്നിട്ടു
കുളിർക്കാറ്റുക-
ളേറ്റുവാങ്ങിയും,
നിലാവു
നിറച്ചോടുന്നുണ്ടത്.

Saturday, March 2, 2019

നേർക്കണ്ണാടി


പതിവുപോലെ
പത്രം വായിക്കുകയായിരുന്നു,
പ്രാന്ത്...
ചായക്കൊപ്പം
ചവക്കാറുള്ള
വാർത്തകളിലൊന്നിൽ
ഉടക്കിപ്പിടിച്ച കണ്ണ്;
ചുവന്ന
തലക്കെട്ടുകളോടിഞ്ഞ്
ചരമക്കോളത്തിൽ
മുഖം പൂഴ്ത്തി.

വീശിയടിച്ച
കാറ്റുകളിലൊന്ന്
പറപ്പിച്ചുകളഞ്ഞ
സ്പോർട്സ് പേജിനു
പിന്നാലെയോടിയ
മൂക്ക്,
മുത്തശ്ശിപ്ലാവിന്റെ
കടയ്ക്കലെ
ചക്കച്ചൂരിൽ
തളയ്ക്കപ്പെട്ടു.

അടുക്കളത്തോട്ടത്തിൽ
അരിഞ്ഞു വീഴ്ത്തിയ
വാഴപ്പിണ്ടിക്കു
കൂട്ടുപോയിരിക്കുകയായിരുന്ന
നാക്ക്,
'മൊളഞ്ഞീ'നൊട്ടിപ്പിടച്ച
ചുണ്ടുകൾക്കുള്ളിൽ
തടവുകാരനായിക്കഴിഞ്ഞിരുന്നു.

കാതടച്ചു പെയ്ത
പെരുമഴയൊന്നിൽ
ഒന്നിച്ചൊലിച്ചു പോകവെ,
കച്ചിത്തുരുമ്പു തേടി
ചങ്ങലകളിൽ തന്നെ
അമർത്തിപ്പിടിക്കുന്നുണ്ട്
കാലം...

Monday, February 25, 2019

യാത്ര



ഉച്ചവെയില്
തിളച്ചുമറിയുമ്പോൾ
താഴ്ത്താൻ
മറന്ന
ഷട്ടറിന്റെ
വിടവിലൂടൊഴുകിയെത്തുന്ന
വേനലിനോട്
കയർക്കുകയായിരുന്നു
തലച്ചോറ്.

വാറുപൊട്ടിയ
ചെരുപ്പൊന്നിൽ
ശ്വാസംമുട്ടുന്നുണ്ടായിരുന്ന
പെരുവിരലും,
നടന്നു തേഞ്ഞ
കാലുകളും
പിറുപിറുത്തുകൊണ്ടിരുന്നു.

നീരുവന്നു വീർത്ത
കൈയ്യ്,
തുളവീണ
കാലടൻ കുടയിൽ
ഒന്നുകൂടിയമർന്നു,
തോളിലൊട്ടിപ്പിടിച്ച
തുകൽസഞ്ചിലെ
കാലിപ്പാത്രം
വീണ്ടും ചിലമ്പി.

പാതിയിലിട്ടു പോന്ന
പാത്രക്കൂമ്പാരങ്ങളുടെ
ഓർമ്മകളെ
ചവിട്ടിത്തെറിപ്പിച്ച
ബ്രേക്കിൽ,
പിടിവിട്ടു പോയ
കുട,
ഉരുണ്ടു വീണ
മത്തങ്ങക്ക്
കൂട്ടുപോയി...

മുടിയിലുരഞ്ഞ,
മുറിഞ്ഞ
വിരലുകളിലൊന്ന്
പിന്നെയും
നീറ്റി.
വെയിലിൽ
പാതിയടഞ്ഞുപോയ
കണ്ണുകളപ്പഴും,
ഒഴിഞ്ഞൊരിപ്പിടം
തിരയുകയാരുന്നു

Sunday, February 17, 2019

പിച്ചവച്ചു തുടങ്ങിയ
രണ്ടാത്മാക്കൾ
തടിപ്പാലത്തിനു
കുറുകെ
പറന്നു നടന്നു.
വിലാപയാത്ര
കടന്നുപോയ
വഴികളത്രയും,
പൂവുമൂടി
കിടന്നു.
കാറ്റിനൊപ്പം
പാറിക്കളിച്ച്
അവരൊന്നു മയങ്ങി,
ഉണരും
മുൻപെ
പ്രിയപ്പെട്ടവരുടെ
കരച്ചിലുകൾ
കാതിൽ
വന്നലച്ചപ്പോൾ,
ഉറക്കത്തെ;
ജീവനെയെന്നപോലെ
പാതിയിൽ മതിയാക്കി.
ആളൊഴിഞ്ഞ
ശവപ്പറമ്പിൽ,
അവ
റീത്തുകളെണ്ണിക്കളിച്ചു.

വൃദ്ധസദനം


നിശ്ബദമായ
വരാന്തകളിൽ
പതിയുന്ന
കാൽവെൽപുകളിൽ
പരിചിതമായിരുന്ന
നിഴലനക്കങ്ങൾ
പരതുമ്പോൾ,
അഴികളിൽ
വിരലമർത്തി
ദൂരേക്ക്
മിഴികളെയെറിമ്പോൾ;
മുഖത്തേക്ക്
ഒഴുകിയെത്തുന്ന
തണുത്ത കാറ്റിൽ
പ്രതീക്ഷയെറിഞ്ഞ്
സ്നേഹത്തിന്റെ
വലവീശുന്നുണ്ട്
ഒരു കടൽ...

Friday, February 8, 2019

വെയിലിലും
മഴ കൊള്ളുകയായിരുന്നു;
ചുറ്റുമിരുട്ടു പെയ്യുമ്പഴും
ഓർമ്മകളുടെ നിലാവെളിച്ചം
പരന്നൊഴുകുകയായിരുന്നു...














Tuesday, February 5, 2019



വെറുപ്പു
ചുവക്കുന്ന
കറുത്ത
ചഷകങ്ങളിലൊന്നിൽ
ചടഞ്ഞിരിക്കയാണ്
ദാഹം;
വരണ്ട
തൊണ്ടയിലപ്പഴും
ഉയർന്നു
കേൾക്കുന്നുണ്ടായിരു
മേളം,
വറ്റിപ്പോയ
ഉറവയിലപ്പഴും
നനവു
തേടുകയായിരുന്നു
കവിത

Monday, February 4, 2019

ഒരു ചായക്കഥ

തലയിലെഴുത്ത്


''അലറിക്കരയുന്ന കാറ്റിന്റെ കാലു തല്ലിയൊടിക്കാൻ മോഹമുണ്ടായതുകൊണ്ടായില്ല; കാറ്റിന് കാലുണ്ടാകേണ്ടതും അത്യാവശ്യമാണ്.'

എഴുതിക്കഴിഞ്ഞ അനാവശ്യങ്ങളത്രയും ചവറ്റുകൊട്ടയിലേക്ക് തട്ടിയിട്ട് പിന്നെയും ഒരു സിഗരറ്റ് കത്തിച്ചു, ഒന്നാഞ്ഞു വലിക്കാൻ ചുണ്ടോട് ചേർക്കവെ ആരോ പിന്നിൽ നിന്നു തടയുന്നതായി തോന്നി... കയ്യിലിരുന്നെരിയുന്ന പുകത്തണ്ട് നിമിഷാർദ്ധത്തിൽ മറ്റൊരു ചുണ്ടിലേക്ക് മാറ്റപ്പെട്ടതിൽ കുണ്ഠിതം തോന്നിയെങ്കിലും വിറക്കുന്നയീ തണുപ്പിൽ മറ്റെന്തെങ്കിലും തടഞ്ഞേ തീരൂ... ഒരു കട്ടനിടാനാലോചിച്ചതാണ് വാടക കുടിശികയിലോ പലചരക്കിന്റെ തുണ്ടിലോ പങ്കുപറ്റാത്തവന് അടുക്കളയിൽ പൂച്ചക്കുള്ള സ്വാതന്ത്ര്യം പോലും അപ്രാപ്യമാണല്ലോ... എഴുത്തുമേശയുടെ വെട്ടം തന്നെ ധാരാളിത്തമാണിവിടെ; വേറൊന്നും ചെയ്യാനില്ലാതിരിക്കുമ്പോൾ മറ്റെന്തൊന്നാണ് ചെയ്യുക...

നമ്പറുകൾ തേഞ്ഞു പോയൊരുടഞ്ഞ റിമോട്ട് ചിലപ്പൊഴൊക്കെ അയാളെ ഒരു രാജകുമാരനാക്കി മാറ്റാറുണ്ടെങ്കിലും പഴകിത്തേഞ്ഞ ഇമേജുകളും നിരന്തരമായ  ടി.വി. കാണലുകളുമുണ്ടായിക്കിയെടുത്ത മടുപ്പും ആ ആശ്വാസവും ഏതാണ്ടു കാർന്നു തിന്ന മട്ടാണ്...

തന്റെ പഴയ ജീവിതവുമായിത്തട്ടിച്ചു നോക്കുമ്പോൾ എഴുതുന്നതിൽ തരിമ്പും കുറ്റബോധം വേണ്ടെന്നയാൾക്കുറപ്പായിരുന്നു.

സ്ഥിരവരുമാനം സ്വസ്ഥതയുടെ താക്കോലല്ലെന്ന് മനസിലാക്കിയതുകൊണ്ടാകണം എഴുത്തിൽ മുഴുവനും അലസത പടർന്നത്; അതറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കിലും മനപ്പൂർവ്വമല്ല...

വാക്കുകളോടാദ്യമായി അയാൾക്ക് കെറുവു തോന്നി, നാനാർത്ഥങ്ങൾ സൃഷ്ട്ടിക്കുന്ന തലവേദനകൾ ദൈന്യതയുടെ ഗോഷ്ടി കാണിക്കുമ്പോൾ; വിക്സു ഡപ്പിയേക്കാൾ എറിഞ്ഞിടാൻ നല്ലത് ചില്ലുകുപ്പിയിലെ ചുവന്ന ടൈഗർ ബാം തന്നെയെന്നുള്ളിൽ ഉറക്കെപ്പറഞ്ഞ അയാൾ, അമർഷം കടുംചായയാക്കി  കുടിച്ചറക്കി, യാഥാർത്ഥ്യത്തിലേക്കിറങ്ങി വരികയും
കഥാപാത്രത്തിന്റെ നിവർത്തികേട് തനിക്കില്ലെന്നോർക്കുകയും ചെയ്തു.

ഗ്യാസോ, ഇൻഡക്ഷനോ ഓൺ ചെയ്താൽ തനിക്കു തന്നെ ഒരു ചായ തരപ്പെടുത്താവുന്നതേയുള്ളൂ,
കട്ടൻ ചായയെന്ന് ഇത്തിരിയുറക്കെയൊച്ചയിട്ടാൽ  മുറുമുറുത്തിട്ടായാലും  എടുത്തുതരാൻ, അപ്പുറത്തമ്മയുണ്ട്.

ഇരുട്ടുപുതച്ച രാത്രി സമ്മാനിക്കുന്ന സുഖമുള്ള യീത്തണുപ്പിൽ വായിലേക്കൂളയിടപ്പെടുന്ന ചായത്തുള്ളികളേപ്പോലെ തനിക്കും എവിടേക്കിങ്കിലുമൊക്കെ വെച്ചു പിടിക്കാവുന്നതേയുള്ളൂ.

ഒരു 'ചായ'യായി മാറിരുന്നെങ്കിൽ; വൈരുദ്ധ്യങ്ങളെക്കുറിച്ചോർക്കാതെ, ഭയപ്പെടാതെ, ഭാവിയുടെ അനിശ്ചിതത്വങ്ങളോട് മുഖം തിരിക്കാതെ, തിരിഞ്ഞു നടന്നിരുന്നുവെങ്കിലോയെന്നാകുലപ്പെടാതെ, അസ്ഥിത്വ നഷ്ട്ടത്തെയറിയാതെ; ഇന്നലത്തെ മഴവെള്ളമായി പെയ്തു തോർന്ന് കിണറ്റിലെ തവളപ്പൊട്ടുകൾക്കു വീടൊരുക്കി അടുക്കള ടാപ്പിലൂടൊഴുകിത്തിളച്ചു തേയിലക്കടുപ്പത്തിലേക്കലിഞ്ഞൊരൽപംമധുരത്തോടൊപ്പം ഏതെങ്കിലുമൊരന്നനാളത്തിലേക്കോ ഓടയിലേക്കോ ഒടുങ്ങിയൊഴുകിയേനെ...

ആമാശയക്കുഴമ്പിലെ നനവായോ, വഴിവക്കിലെ മൂത്രച്ചാലിലിലെ കരടായോ, മഴവിത്തു വിതക്കുന്ന കരിമ്പാടങ്ങളിലൊന്നിലെ കണ്ണിയായോ, കണ്ണി മാങ്ങയായോ ശിഷ്ട്ടകാലം കഴിക്കേണ്ടിവരികയെന്നാശങ്കപ്പെടാതെ, നാവിലെ രസമുകളങ്ങളിൽ മാത്രം കണ്ണുവെക്കുന്ന അർജ്ജുനനായിത്തീർന്നുവെങ്കിൽ;
ഒരു ചായയായി മാറിയിരുന്നുവെങ്കിൽ...

മാറ്റത്തെക്കുറിച്ചുള്ള ആ ഓർമ്മ മുൻപെങ്ങുമില്ലാത്തവണ്ണം
അയാളെ മോഹിപ്പിക്കുകയും ചായക്കോപ്പയിൽ വശ്യമായൊരു പുഞ്ചിരിവിടരുകയും ചെയ്തു.

എഴുത്തുകാരൻ കഥാപാത്രത്തിലേക്കാവേശിക്കപ്പെടുന്നതായും കഥ ജീവിതമാകാൻ തുനിയുന്നതായും അയാൾക്കു തോന്നി.

എഴുത്തുനിർത്തി ഒരു കടുംചായ കുടിക്കാനായും മുൻപെ വിറച്ചുവീണ പേനത്തുമ്പുകളിൽ നിന്നും കിനിഞ്ഞിറങ്ങിയ മഷി, ചുവന്നു തുടങ്ങുകയും അത് വിരൽത്തുമ്പിലെ വിയർപ്പുതുള്ളികളോട് ചേർന്ന് പടർന്നൊഴുകുകയും ചെയ്തു.'

തലപൊട്ടിയൊലിക്കുന്ന ചോരത്തുള്ളികളെ ഭയന്നാണ് ഭ്രാന്തൻ അലറിവിളിക്കുന്നതെന്ന് മനസിലാക്കിയ 'മാലാഖ' ബാനറുകളിലൊന്ന് നെടുക കീറി മുറിവിനെ വരിഞ്ഞു കെട്ടി...

Sunday, January 20, 2019

'പൂച്ച'


പിന്നെയും
പടവുകളിലൊന്നിൽ
ഉരുണ്ടുവീണ
പൂച്ച
പിടഞ്ഞെഴുന്നേറ്റു;
ഒന്നന്തിച്ച്
മാനംനോക്കി
മോങ്ങി...

വീഴ്ചക്കു
കാഴ്ചക്കാരില്ലെ-
ന്നുറപ്പിക്കാൻ
ഇരുകണ്ണുകളും
ഇറുക്കിയടച്ചു,
ചുറ്റും
മതിലുസൃഷ്ട്ടിച്ചു...

വിജയമാഘോഷിക്കാൻ
കടൽക്കരയിൽ
കാറ്റുകൊള്ളുകയും,
മറ്റാരോ
വലിയിലുപേക്ഷിച്ച
മുഴുത്ത
മീനുകളിലൊന്നിനെ
പിടിച്ചകത്താക്കുകയും ചെയ്തു.

വിശപ്പു കെട്ടു
'വെളിവുവന്നപ്പോൾ'
തിരുനെറ്റിയിൽ
മുഴച്ചെത്തിയ
മുറിപ്പാടിൽ
കണ്ണുടക്കിയ പൂച്ച;
കുണ്ഠിതപ്പെട്ടു
അടുത്ത
മയക്കത്തിലേക്ക്
മടങ്ങി...

Friday, January 18, 2019

I.

പുകഞ്ഞു
പുകഞ്ഞ്
തീ തുപ്പാൻ
കെൽപ്പില്ലാതെ
'ഉരുകി'ത്തീർന്ന
അഗ്നി
പർവ്വതങ്ങളിലൊന്ന്
അകലെയൊരു
സെമിത്തേരിയിൽ
ആണ്ടിലൊരിക്കൽ
വിരുന്നെത്തുന്ന
ഉറ്റവരെയും
പ്രതീക്ഷിച്ചിരുന്നു.

II.

പുകഞ്ഞു
പുകഞ്ഞ്
ശ്വാസം
നിലച്ചുപോകാറായ
തീവണ്ടികളിലൊന്ന്
വീണ്ടും,
തൊണ്ടപൊട്ടി കൂകി,
തേഞ്ഞിളകിയ
പാളങ്ങളിലൂടെ
പാഞ്ഞു
പ്രതിഷേധിച്ചുവെങ്കിലും
ചങ്ങല
വലിക്കാനാളുണ്ടായിരുന്നില്ല.

III.

പുകഞ്ഞു
പുകഞ്ഞ്
ചുണ്ടിലെരിഞ്ഞ
സിഗരറ്റു
കുറ്റി
കണ്ണെരിക്കുകയും
കരളിലാഞ്ഞു
കുത്തുകയും
ചെയ്തിട്ടും
മേശവലിപ്പിലും
കീശയിലും
പുകമണമാത്രം
നിറഞ്ഞു.

IV.

പുകഞ്ഞു
പുകഞ്ഞ്
തലമുറകളുടെ
കണ്ണീർക്കറകളേറ്റിയ
അടുക്കളകൾ;
തീയില്ലാതെ
വേവിച്ചു;
ആളനക്കമില്ലാത്ത
തീൻമേശകൾക്കു
വിരുന്നൊരുക്കി,
പുതുരുചികൾ
പരിചയിച്ചുവെങ്കിലും
ഇല്ലാത്തീയിൽ
വെന്തുരുകിയൊഴുകാൻ
പാചകക്കാരികളെ
നിരന്തരം
അന്വേഷിച്ചുകൊണ്ടേയിരുന്നു...

Saturday, January 12, 2019

മരണമിറങ്ങിപ്പോകുമ്പോൾ...




മരണമിറങ്ങിപ്പോകുമ്പോൾ
അവശേഷിപ്പിക്കുന്ന
നിശബ്ദതയിലേക്കാണ്
ഓരോ മരണമണികളും
തുളഞ്ഞെത്തുന്നത്...

കൃത്യമായ ഇടവേളകളിൽ
ആവർത്തിക്കപ്പെടുന്ന
ഒറ്റക്കിലുക്കം
എല്ലാകാതുകളിലുമലയടിക്കുമ്പോൾ
പരേതൻ മാത്രം കാതടച്ച്
മരണത്തിന്റെ
നിശബ്ദതയിലലിഞ്ഞു-
ചേർന്നുറങ്ങും...

പൊരിവെയിലിൽ
നിലാവെക്കാത്ത്
ജാലകം തുറന്നിട്ടൊരാൾ
മണിയൊച്ചയിൽ
മരണത്തെ 'കാണുകയും',
വ്യർത്ഥമായി
വ്യസനിക്കുകയും ചെയ്യും...

നിലച്ചുപോയ
ഹൃദയതാളത്തിന്റെ
ഓർമ്മകളിലെന്നോണം
മുഴക്കമാവർത്തിക്കപ്പെടുകയും
ജീവനുള്ളവർ
താന്താങ്ങളുടെ
ലോകങ്ങളിലേക്ക്
തിരികെപോവുകയും ചെയ്യും...

Friday, January 11, 2019

തിരികെ ചെല്ലാൻ
ഇടവഴികളവസാനിക്കുന്നിടത്ത്
ചെമ്പരരത്തിയും, പിച്ചിയും
ഒരുചെറുമുല്ലത്തണലും
അതിരിടുന്നൊരു -
വീടുണ്ടായിരുന്നുവെങ്കിൽ;
ഇരുണ്ട നടവഴിക്കപ്പുറത്തെ
കരി വെയിലിൽ
തടവറത്തൂണുകൾക്കരികെ
വാടിത്തുടങ്ങിയ
ജമന്തിത്തണ്ടുകൾക്കു
നനവേറ്റുവാൻ വീണ്ടും;
ഞാൻ തലകുനിച്ചു
ചെല്ലാതിരുന്നേനെ...

Monday, January 7, 2019

ചത്തുപോയവന്റെ
ചങ്കിന്
കൂട്ടിരിക്കയാണ്
ഒരീച്ച!

ഇരച്ചു കയറുന്ന
തണുപ്പിന്റെ
മടുപ്പിൽ
ഞെരങ്ങുന്ന
ആംബുലൻസ്
വെളിച്ചമകന്നപ്പോൾ
കുണ്ഠിതപ്പെടുകയും,
ഇടയ്ക്കൊന്നു
പറന്ന്
മൂക്കിൻ
തുമ്പിലിരിക്കയും;
ശ്വാസമില്ലെന്നു-
റപ്പാക്കുകയും
ചെയ്യുന്നുമുണ്ടത്.

ഇൻക്വസ്റ്റിനു വന്ന
പോലീസു തൊപ്പിയിൽ
ഒന്നമർന്നിരുന്ന്
ചത്തുപോയവന്റെ
പ്രതിഷേധമറിയിച്ച
ഈച്ച;
വിശന്നു വന്ന
തെരുവുപട്ടിയെ
ഉറ്റവർക്കൊപ്പം-
ചേർന്നാട്ടിപ്പായിച്ചു.

മുറ്റത്തെ
മുത്തന്മാവെ
ഒന്നവസാനമായി
വട്ടമിട്ടു,
ചുറ്റുമിരുന്നു
കരയുന്നവർക്കിടയിൽ
പറന്ന്
ആശ്വാസത്തിന്റെ
കാറ്റുനൽകാൻ
ശ്രമിക്കുന്നുമുണ്ടത്...