Friday, July 20, 2018

രക്തസാക്ഷി


ഇരുട്ടിൽ
നിലാവുദിക്കുമ്പോൾ
കൺതുറക്കുന്ന
നക്ഷത്രങ്ങളിലൊന്ന്
നീയായിരിക്കും

നെഞ്ചിൽ
കെട്ടുപോവാതെ
കാത്ത
നാട്ടുനന്മ
പുലരുവോളം
നിന്നുകത്തും...

ഉള്ളു
പിടയുമ്പൊഴും
പ്രാണൻ
വെടിയുമ്പഴും
നീ
കാത്ത
സത്യമിങ്ങനെ
തെളിഞ്ഞുകൊണ്ടേയിരിക്കും...

Thursday, July 19, 2018

'യുദ്ധം'

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
ശത്രുവെനോക്കി
പുഞ്ചിരിക്കാതിരിക്കുന്നതാണ്
നല്ലത്;
അത്
വ്യാഖ്യാനിക്കപ്പെട്ടേക്കാം,
വെടിനിർത്തലായോ
ഭീരുത്വമായോ
കെണിയായോ
പുനർവായനകളുണ്ടാകാം...

തമ്മിൽത്തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
പുഞ്ചിരിക്കുന്നതാണ്
നല്ലതു
വ്യാഖ്യാനങ്ങളിൽ
ചിലതു
തെറ്റിധരിക്കപ്പെട്ടേക്കാമെങ്കിലും
പുഞ്ചിരിയൊരഴകാണല്ലോ...

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
പുഞ്ചിരിക്കാതിരിക്കുന്നതാണ്
നന്ന്
ഒരു പുഞ്ചിരിയിൽ-
തീരുന്നതൊന്നും
യുദ്ധമാവുകയില്ലല്ലോ...

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
'ശത്രു'വെ നോക്കി
പുഞ്ചിരിക്കുന്നതാണ്
നല്ലത്;
അത്
വ്യാഖ്യാനിക്കപ്പെട്ടേക്കാം,
കീഴടങ്ങലായോ
ഒളിച്ചോട്ടമായോ
തുല്യതയിലോ
യുദ്ധമവസാനിച്ചുകൂടെന്നില്ലല്ലോ...

Monday, July 9, 2018

പുഴയൊഴുകും വഴിയെ...

ഒഴുകിയൊഴുകി
തീരത്തിനപ്പുറം
തിരയുകയാണു പുഴ

വെളിച്ചമങ്ങനെ
പുഴയിൽ
മുങ്ങിക്കുളിക്കുമ്പോൾ
ദൂരേക്കൊഴുകിയൊഴുകി
തീരവും
കവിഞ്ഞു
പരക്കുകയാണു പുഴ

കൈത്തോടുകളിലെ
പരൽക്കൂട്ടം
തന്നിലേക്കാവാഹിക്കപ്പടുമ്പോൾ
പുതിയ വീടുകൾ
പണിയുകയുമാണു പുഴ

പുത്തൻ ചൂണ്ടലുകളോരോന്നും
തന്നിലേക്കുനീളുമ്പോൾ
ഓളപ്പരപ്പുകളിൽ
പരിഭ്രാന്തിയൊഴുക്കുകയാണു പുഴ

ഓരോ കടത്തു തോണിയും
തീരമണയുമ്പോഴും
ആശ്വാസത്തിന്റെ
തിരകളെണ്ണുകയാകും പുഴ...

പുതുനാമ്പുകളോരോന്നും.
തന്നിലേക്കുനീളുമ്പോൾ
സന്തോഷത്തിരതല്ലുന്ന പുഴ...

പുഴകളോരോന്നും പറയുന്ന
കഥകളായിരം;
കളകളമൊഴികാളായിരം...

Thursday, July 5, 2018

നുമ്മടെയൊക്കെ തലയിൽ നിലാവെളിച്ചമായോണ്ട് സുൽത്താനെക്കുറിച്ചെന്തെഴുതാൻ... 'പാത്തുമ്മേടെ ആട്' കൂടെ ഉണ്ടായതുകൊണ്ട് മാത്രം പത്താം ക്ലാസിലെ 'പഠിക്കലുകളെ' ഇഷ്ട്ടപ്പെട്ട; പീജീപ്പരീക്ഷയുടെ തലേന്നും ഉപ്പൂപ്പാന്റെ ആനവാൽത്തഴമ്പന്വേഷിച്ചു കരളിലൊരു നോവുമായി നടക്കുന്നവർക്ക് സുൽത്താന്റെ പുസ്തകങ്ങളിൽ തലവെച്ചുകരയാം, ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാം, ഇല്ലാത്ത മാങ്കോസ്റ്റിന്റെ ചോട്ടില് ബോധോദയം ബരുന്നതും കാത്തിരിക്കാം...

ആടു തിന്ന 'ശബ്ദങ്ങൾ' ബയറ്റിൽ കോളിളക്കളുണ്ടാക്കുന്നതും നോക്കിയിരിക്കാം, വീട്ടുമുറ്റത്തെ മുയുത്ത ചാമ്പങ്ങളിൽ കണ്ണുവെക്കുന്നവരെ ആരാധക ഗണത്തിൽ പെടുത്താം, ഇത്താത്തമാരുടെ കെറുവുകളിൽ 'കോലിട്ടിളക്കാം'...

ഇമ്മിണി ബല്യ ഒന്നുതേടി പള്ളിക്കൂടങ്ങളിലലയാം, പത്തായത്തിലോ, തട്ടിൻപുറത്തോ, കട്ടിലുകൾക്കടിയിലോ വാരിത്തിന്നാൻ പഞ്ചാര ഭരണികൾ തിരയാം, കൈവിട്ടുപോയ 'ഭൂത'ത്തിന്റെ ഓർമ്മയിൽ 'ജന്മദിന'ങ്ങളിൽ പട്ടിണികിടക്കാം...  നട്ടുച്ചയുച്ചിലുദിക്കും വരെയുറങ്ങി പ്രാതലും ഉച്ചയൂണും ലാഭിക്കാം... വെയിൽ മൂക്കുമ്പോൾ വിശപ്പിനെ പട്ടിണിക്കിടാം.... അത്താഴത്തിനു ഹോട്ടലുകളിൽ കാശുകൊടുക്കാൻ പേഴ്സുമായി വരുന്ന മനുസമ്മാരേം തിരഞ്ഞിരിക്കാം...

പാമ്പിനും പഴുതാരക്കും കേറാൻ വീടും തൊറന്നിട്ടിട്ട്; പടച്ചോന്റെ പടപ്പുകളിലൊന്നാകാം,
ഇല്ലാത്ത കടലാസുകളിൽ ഘടാഘടിയൻ ലേഖനങ്ങളെഴുതാം... അതിലെ വ്യാകരണപ്പിശകു തിരയുന്നവരെ കയിൽ കണകൊണ്ടു തല്ലാം, ആഖ്യയെ ആറ്റിലെറിഞ്ഞു; പുലരിയിൽ നീലവെളിച്ചം കാണുംവരെ മുങ്ങിക്കുളിക്കാം...

Wednesday, July 4, 2018

വെറുപ്പ്

വെറുപ്പു
കോർത്തുകെട്ടുമ്പോൾ
പിടഞ്ഞുവീഴുന്ന
ജന്മങ്ങൾ
ചിലതുണ്ട്;
ചിതലരിക്കാത്ത
ഓർമ്മകളുടെ
ഭാരവുംപേറി
മന്തുകാലും
വലിച്ചുവെച്ചു
നീങ്ങുന്നവര്...
ഉടലനക്കങ്ങളിൽ
ഉയിരുതേടുന്നവർ...
വെറുപ്പു
കടിച്ചിറക്കുമ്പോൾ
കയ്പു
തുപ്പിക്കളഞ്ഞവരോ;
ദഹിക്കാത്തകള്ളത്തെ പുളിച്ചുതികട്ടിക്കൊണ്ടേയിരുന്നു...