ഓർമ്മകളുടെ തീരം
ചുരുങ്ങിച്ചുരുങ്ങി
തുരുത്തുകൾ മാത്രമാകുമ്പോൾ;
സ്വപ്നങ്ങളത്രയും
നിലയില്ലാക്കയങ്ങളി-
ലേക്കാണ്ടുപോകുന്നു
മരവിച്ച മനസ്
പുതിയ തീരങ്ങൾ തേടുകയും
ഏകാന്തതയുടെ മരുഭൂവുകളിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്നു.
മരുപ്പച്ചകൾ തേടിയ ആത്മാക്കളിന്നുമലയുന്നു;
അന്തമില്ലാത്ത യാത്രകളുടെ
പിന്നാമ്പുറക്കഥകൾ
'ചിത്ര'ത്തിലിടം കിട്ടാതെ
മണ്ണോടുമൺ ചേർന്നുമിരുന്നു.
അതുകൊണ്ടു കൂടിയായിരിക്കാം
പുതുനാമ്പുകൾക്കു പറയാൻ
കഥകളൊരുപാടുണ്ടായത്...
'സ്മാരകശില'കളില്ലാതായിട്ടും
ഗതികിട്ടാത്തവരുടെ പ്രേതങ്ങളും
വ്യഥകളും
നമ്മുടെ രാപ്പകലുകളെ അസ്വസ്ഥരാക്കുന്നത്...
കുരുക്കുകളിനിയുമഴിയാതെ
ശ്വാസംമുട്ടിക്കുന്ന മടുപ്പിൽ
നമ്മുടെയിന്നുകൾ
ഭ്രാന്തുകളായിമാറിക്കൊണ്ടിരിക്കുന്നത്.
വിശ്വാസത്തിന്റെ
കണികകളോരോന്നും,
നഷ്ട്ടത്തിന്റെ
വാതിലുകൾ തുറക്കുമ്പോൾ;
ഉള്ളിലമർന്നു
ചിരിക്കുന്നുണ്ട്
കലികാലം...
0 comments:
Post a Comment