Monday, November 20, 2017

ഇനിയും ഒഴുകി തീര്‍ന്നിട്ടില്ലാത്ത
പുഴകളിലൂടെ...
വായിച്ചു തീര്‍ത്തിട്ടില്ലാത്ത
പുസ്തകങ്ങളിലൂടെ...
വിരിഞ്ഞു പൂവാകാത്ത മൊട്ടുകളിലൂടെ...
ഞാനിനിയുമെന്നെയറിയും,
തിരുത്തും.

വെട്ടലും തിരുത്തലുകളും
കവിതയ്ക്കു ഭംഗി കൂട്ടുന്നു,
ജീവിതത്തിനതിഭാവുകത്വവും...

എഴുതി തീരാത്ത പേന;
എന്‍റെ സ്വപ്നമാകുന്നു
എഴുതി നിറയ്ക്കാത്ത കടലാസുകളോ?
അതു കടക്കാരനു തുണ്ടുകളായി
'പറ്റിന്‍റെ' ബാക്കി പത്രങ്ങളാകുന്നു.

കവിതയെയറിയാത്തവര്‍
പേനകൊണ്ടു കോറിവരയ്ക്കുന്നു
എന്നെപ്പോലെ...
അത് വായിക്കാപ്പെടാനുള്ളതാകുന്നില്ല



ആശുപത്രിയിലെ ഈച്ച

ആശുപത്രിയിലെ ഈച്ച

ആശുപത്രിയിലെ ഈച്ച
ഊന്നുവടിക്കു കൂട്ടിരുന്ന്
ചലത്തിന് വേലികെട്ടി,
പഴുത്ത പുണ്ണിനെനോക്കി
ആർത്തുവിളിക്കുന്നു.

ഡെറ്റോളിന്റെ
മടുപ്പിക്കു ഗന്ധത്തെ
ഇരുചിറകുകൾകൊണ്ടും
തട്ടിയകറ്റി വരാന്തയിലെ
'നാലാന്തര'ക്കാരനോടൊപ്പം
അവനുറങ്ങുന്നു.
കിഴക്കുണരും മുമ്പെ
മോർച്ചറിയിലേക്ക്
സർക്കീട്ട് പോകുന്നു.

മരണത്തെ പുച്ഛിച്ച്
ജീവിതത്തോടു പൊരുതുന്നവരെ,
കൊഴിയുന്ന പൂക്കളെ,
തളർന്ന കൂട്ടിരിപ്പുകാരെ,
കരയുന്ന പിള്ളാരെ,
ചായപാത്രത്തെ
ഒരുപോലെ
പ്രണയിക്കുന്നു.

മടുപ്പില്ലാത്ത
പ്രണയത്തിന്റെ
അപ്പൊസ്തലനായി...

Saturday, August 5, 2017

കാറ്റൊഴിച്ചിട്ട
നിറഞ്ഞ
നിശബ്ദതയിൽ
നിശ്ചലതയുടെ
ഭാരവും
പേറിയങ്ങനെ....

ചാക്രികതയുടെ
കുറ്റിയിൽ
തളച്ചിടപ്പെട്ടു്
ചിന്നം
വിളിക്കാനാകാതെ
ഒരാന...

Tuesday, July 25, 2017

കലികാലം...



ഓർമ്മകളുടെ തീരം
ചുരുങ്ങിച്ചുരുങ്ങി
തുരുത്തുകൾ മാത്രമാകുമ്പോൾ;
സ്വപ്നങ്ങളത്രയും
നിലയില്ലാക്കയങ്ങളി-
ലേക്കാണ്ടുപോകുന്നു
മരവിച്ച മനസ്
പുതിയ തീരങ്ങൾ തേടുകയും
ഏകാന്തതയുടെ മരുഭൂവുകളിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്നു.

മരുപ്പച്ചകൾ തേടിയ ആത്മാക്കളിന്നുമലയുന്നു;
അന്തമില്ലാത്ത യാത്രകളുടെ
പിന്നാമ്പുറക്കഥകൾ
'ചിത്ര'ത്തിലിടം കിട്ടാതെ
മണ്ണോടുമൺ ചേർന്നുമിരുന്നു.
അതുകൊണ്ടു കൂടിയായിരിക്കാം
പുതുനാമ്പുകൾക്കു പറയാൻ
കഥകളൊരുപാടുണ്ടായത്...

'സ്മാരകശില'കളില്ലാതായിട്ടും
ഗതികിട്ടാത്തവരുടെ പ്രേതങ്ങളും
വ്യഥകളും
നമ്മുടെ രാപ്പകലുകളെ അസ്വസ്ഥരാക്കുന്നത്...
കുരുക്കുകളിനിയുമഴിയാതെ
ശ്വാസംമുട്ടിക്കുന്ന മടുപ്പിൽ
നമ്മുടെയിന്നുകൾ
ഭ്രാന്തുകളായിമാറിക്കൊണ്ടിരിക്കുന്നത്.

വിശ്വാസത്തിന്റെ
കണികകളോരോന്നും,
നഷ്ട്ടത്തിന്റെ
വാതിലുകൾ തുറക്കുമ്പോൾ;
ഉള്ളിലമർന്നു
ചിരിക്കുന്നുണ്ട്
കലികാലം...

Sunday, July 23, 2017

‘നിറമില്ലാതിരുന്ന മൃഗം’


നിറമില്ലാതിരുന്ന മൃഗം
തലച്ചോറിനെയാക്രമിച്ചു
വർണ്ണങ്ങളിൽ
വിഷം കലർത്തി
മനുഷ്യരെ
മതിലുകെട്ടിത്തിരിച്ചു.
തൊണ്ടകീറിക്കരഞ്ഞവരുടെ
തൊള്ളയടപ്പിച്ചു...

നിറമില്ലാതിരുന്ന
നാടുകളിൽ
വിഷവിത്തുവിതച്ചു-
കൊയ്ത്താരംഭിച്ചു.
തല കൊയ്തു
മടുത്ത്
വീണ്ടും
തലച്ചോറു തിന്നുന്നു...
.........................................


പാവം പൂമ്പാറ്റ



ബാങ്കുകൾ തോറും
തെണ്ടി നടന്നു
പാവം പൂമ്പാറ്റ

ഏട്ടീയെമ്മുകൾ
കേറിയിറങ്ങി
പാവം പൂമ്പാറ്റ

നോട്ടുകൾ മാറ്റാ -
നോടി നടന്നു
'പച്ച' പൂമ്പാറ്റ...

ഉച്ചക്കഞ്ഞിക്കരി -
വാങ്ങാനും
കഷ്ട്ടപ്പാടായി,

ഓട്ടോ ചേട്ടനു
കൂലി കൊടുക്കാൻ
കാശിനിയില്ലല്ലോ

ക്യൂവിൽ നിന്നു
ചിറകു കരിഞ്ഞതു
മിച്ചം പൂമ്പാറ്റേ...


(ഇഷ്ട്ടമുള്ള നഴ്സറി ഗാനങ്ങളുടെ ട്ട്യൂയൂണുകൾ ഉപയോഗിക്കാവുന്നതാണ്.
My Suggestions
പൂവുകൾ തെണ്ടി നടന്നു...
or പച്ചപുൽച്ചാടി സിൽമാപ്പാട്ട്…)